ബെംഗളൂരു : ഈ ദിനം ഇന്ത്യൻ ബഹിരാകാശ രംഗത്ത് സുവർണ്ണലിപികളാൽ എഴുതപ്പെടും.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) 2011ൽ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ചരിത്രമെഴുതി. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തിയത്.
2011 ഒക്ടോബർ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്സ്–1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ഇന്ന് വൈകിട്ട് തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെ പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിൽ പതിച്ചത്.
കാലഹരണപ്പെട്ടെങ്കിലും ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്ത്തി, പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.
ഇതിനു മുൻപ് പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും അവ തിരിച്ചിറക്കുന്ന രീതിയിൽ രൂപകൽപന ചെയ്തവയായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചിറക്കിയ മേഘാ ട്രോപിക്സ്–1 അത്തരത്തിൽ രൂപകൽപന ചെയ്യ്ത ഉപഗ്രഹമല്ല. ബഹിരാകാശ മാലിന്യം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്സ്–1. കഴിഞ്ഞവർഷം ഇസ്റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നുവെങ്കിലും അത് നിയന്ത്രണവിധേയമല്ലാത്ത രീതിയിലായിരുന്നു.