ബെംഗളൂരു: കാര്‍ട്ടോസാറ്റ് 3 ഉള്‍പ്പെടെ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി റോക്കറ്റ് ഈ മാസം 27 ന് രാവിലെ 9.28 ന് കുത്തിച്ചുയരും. ലിഫ്റ്റ് ഓഫിനു ശേഷമുള്ള 27 മിനിറ്റിനുള്ളില്‍ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം.
ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള തേര്‍ഡ് ജെനറേഷന്‍ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3ക്ക് പുറമെ യുഎസില്‍ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇസ്രോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂ-സ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം വഹിക്കുന്നത്. കാര്‍ട്ടോസാറ്റ് 2നേക്കാള്‍ കൂടുതല്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ്-3ക്ക് സാധിക്കും. കാലാവസ്ഥ നിരീക്ഷണം, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുമെന്നാണ് ഇസ്രോ വൃത്തങ്ങള്‍ പറയുന്നത്.