ദില്ലി: ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. രാവിലെ 11.30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ജീവനക്കാരുടെ ഫോണുകൾ അടക്കം പിടിച്ചുവച്ചിട്ടുണ്ട്. അതീവ രഹസ്യമായ ഒരുക്കങ്ങളാണ് ആദായ നികുതി വകുപ്പ് റെയ്‌ഡിന് മുന്നോടിയായി നടത്തിയിരുന്നത്. ലാൻഡ്ഫോൺ കണക്ഷൻ വിച്ഛേദിച്ചു. ആദായ നികുതി വകുപ്പിനോടൊപ്പം മറ്റ് ഏജൻസികളുടെ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. ദില്ലിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ഒരേസമയമാണ് പരിശോധന ആരംഭിച്ചത്. ഓൺലൈൻ വരുമാനത്തിന്റെ നികുതിയിൽ വെട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷപാർട്ടികൾ പരിശോധനയെ വിമർശിക്കുന്നുണ്ട്. എന്നാൽ ആദായ നികുതി വകുപ്പ് കുറച്ച് നാളുകളായി ബിബിസി യുടെ ഇടപാടുകൾ നിരീക്ഷിച്ചു വരികയായിരുന്നു. രാജ്യാന്തര നികുതിയിലും വിനിമയത്തിലും പരാതികൾ ഉയർന്നതിനെ തുടർന്നുള്ള പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നടപടിയെ വിലയിരുത്തുന്നത്. സാധാരണഗതിയിൽ റെയ്‌ഡിന് മുന്നേ സ്ഥാപനങ്ങളിൽ നിന്ന് ചില വിവരങ്ങൾ തേടാറുണ്ട്. ആ വിവരങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടാകുമ്പോഴാണ് റെയ്‌ഡുകളിലേക്ക് വകുപ്പ് കടക്കുക. അത്തരത്തിലൊരു സർവ്വേ ആണ് നടക്കുന്നത് എന്ന് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. റെയ്‌ഡ് നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.