കൊച്ചി : മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സംഭവത്തിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സമാന ആവശ്യമുന്നയിച്ച് മോഹൻലാൽ നൽകിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിൻ്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിൽ
നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് കൈവശം വച്ചത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.