ജയ്പുർ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വമ്പൻ സ്കോറുയർത്തി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ ബാറ്റിങ്ങ് മികവിൽ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് രാജസ്ഥാൻ സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. 43 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 77 റൺസാണ് ജയ്‌സ്വാൾ അടിച്ചെടുത്തത്.
ഓപ്പണർ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. സ്കാർ 86ൽ നിൽക്കെ ബട്‍ലർ( 21 പന്തിൽ 27) പവലിയനിലേക്ക് തിരികെ നടന്നു. പിന്നാലെ എത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ( 17 പന്തിൽ 17) കാര്യമായി തിളങ്ങാനായില്ല. സ്ഫോടനാത്മകമായി ബാറ്റ് വീശിയ ജയ്സ്വാൾ പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ സ്കോർ 132 ൽ നിൽക്കെ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ അജങ്ക്യ രഹാനെയ്ക്ക് പിടി കൊടുത്ത് മടങ്ങിയതോടെ രാജസ്ഥാന്റെ സ്കോറിങ് ഇഴയാൻ തുടങ്ങി.
ഹെറ്റ്മെയർ( 10 പന്തിൽ 8) പുറത്തായതോടെ അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ദേവ്‌ദത്ത് പടിക്കലും(12 പന്തിൽ 24*) ധ്രുവ് ജുറലു(15 പന്തിൽ 34) മാണ് രാജസ്ഥാന്റെ സ്കോർബോർഡ് 200 കടത്തിയത്. ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി .