ശ്രീനഗർ: 19 വർഷമായി ഒളിവിലായിരുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജമീലിനെ പിടികൂടി ജമ്മു കശ്മീർ പോലീസ്. കിഷ്ത്വാറിലെ കുന്ദ്വാർ ചത്രൂവിൽ നിന്നാണ് ദുല്ല എന്ന ജമീലിനെ പോലീസ് പിടികൂടിയത്. റിയാസി ജില്ലയിലെ അർണസ് സ്വദേശിയായ ഗുലാം ബക്കർവാളിന്റെ മകനാണ് ജമീൽ.
ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് 2002 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജമീൽ. ഇത് കൂടാതെ ആർപിസി സെക്ഷൻ 120 ബി , 435 , ആയുധ നിയമം സെക്ഷൻ 7/27 എന്നിവ പ്രകാരം ചത്രൂ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 19 വർഷങ്ങളായി ജമ്മു കശ്മീർ പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ജമീൽ ജീവിച്ചത്.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമീലിനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന ആരംഭിച്ചു . തുടർന്ന് ചത്രൂ പോലീസ് ഇൻസ്പെക്ടർ സന്ദീപ് പരിഹാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജമീലിനെ പിടികൂടി അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകാൻ കശ്മീർ പോലീസിനു കഴിഞ്ഞിട്ടുണ്ട് . സെപ്റ്റംബർ 17 ന് ജമ്മു കശ്മീർ പോലീസ് കിഷ്ത്വാറിലെ മർവയിൽ നിന്ന് അബ്ദുൾ ഗനി എന്ന മുൻ ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു. ഗനിയും കഴിഞ്ഞ 20 വർഷമായി ഒളിവിലായിരുന്നു .അതിനു മുൻപ് സെപ്റ്റംബർ 15 ന്, മറ്റൊരു മുൻ ഭീകരനായ നസീർ അഹ്മദിനെ 12 വർഷത്തെ നീണ്ട തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്തു.
നേരത്തെ, ജൂലൈ 6 ന്, 13 വർഷം മുമ്പ് ഫയൽ ചെയ്ത കേസിലെ പ്രതി കിഷ്‌ത്വാറിലെ തത്താനി സ്വദേശിയായ നയീം അഹമ്മദിനെ കിഷ്‌ത്വാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
twitter retweet kaufen