ദില്ലി: മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാള്‍, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രണ്ട് ഘട്ടമായിട്ടാണ് ചർച്ച നടക്കുന്നത്. മവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളി സായുധ സേനയുടെ പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ അവലോകനം ചെയ്യുന്നത്. നക്‌സല്‍ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാംഘട്ട അജണ്ട. പ്രദേശങ്ങളിലെ റോഡുകള്‍, പാലങ്ങള്‍, എന്നിവയുടെ നിര്‍മ്മാണവും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതും ഇവിടേക്ക് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ചും രണ്ടാംഘട്ടത്തില്‍ തീരുമാനമുണ്ടാകും.
നിലവില്‍ 45 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപകമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ടെത്തല്‍.
അതേസമയം ഒരു മാസത്തിനിടെ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്.