Sunday, September 20, 2026

‘വേശ്യ’യെന്ന് അധിക്ഷേപം : ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിയെന്ന് ജസ്‌ല മാടശ്ശേരി

മലപ്പുറം- സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നത്. രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസ് അധിക്ഷേപിച്ചത്.

‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, ഫിറോസിന്റെ വീഡിയോയില്‍ പേര് പരാമര്‍ശിക്കാതെ നടത്തുന്ന വിശേഷണങ്ങളാണിത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറയുന്നു.

വിമര്‍ശിക്കുന്ന സ്ത്രീകളെ അപമാനിക്കുകയാണ് ഫിറോസെന്ന് ജസ്ല പ്രതികരിച്ചു. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ കാര്യങ്ങള്‍ വരെ ചാരിറ്റിയുടെ പേരില്‍ പ്രചരിപ്പിച്ചിട്ടും ഫിറോസിനെ വിമര്‍ശിക്കാതിരുന്നത് പാവപ്പെട്ട രോഗികള്‍ക്ക് സഹായം ലഭിക്കപ്പെട്ടയെന്ന് കരുതിയാണ്. പ്രവാചകനെ വരെ വിമര്‍ശിക്കുന്നത് വിമര്‍ശനത്തിന് ആരും അതീതരല്ല എന്നത് കൊണ്ടാണ്. ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും ഓഡിറ്റിംഗിന് വിധേയരാവുന്നുവെന്നും ജസ്ല വീഡിയോയിലുടെ മറുപടി നല്‍കുന്നു.

Related Articles

Latest Articles