ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വെകിട്ട് 6.30 ഓടെയാണ് വനത്തിനുള്ളില്‍ മൃതദേഹം കണ്ടത്. ഇതിന് പിന്നാലെയാണ് ദില്ലി പോലീസിന് വിവരം ലഭിച്ചത്. 40 മുതല്‍ 45 വയസ്സ് വരെ പ്രായം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്.
കാട്ടില്‍ നടക്കാന്‍ പോയ വിദ്യാര്‍ത്ഥികളാണ് യമുന ഹോസ്റ്റലിന് സമീപമുള്ള കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി യൂണിവേഴ്‌സിറ്റി അധികൃതരെ റിയിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ജെഎന്‍യുവില്‍ ഉള്ള ആരുടെയും അല്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ദില്ലി പോലീസിന്റെ ക്രൈം ആന്‍ഡ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. എന്നാല്‍, മരിച്ചത് ആരെന്നുള്ള വിവരം ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു.