ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കുകയും തുടർന്ന് കുട്ടിയുടെ ഭ്രൂണം വിൽക്കുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ നാല് പേർ പിടിയിൽ. തമിഴ്നാട് ഇറോഡിലാണ് ക്രൂരമായ സംഭവം നടന്നത്. പതിനാറുകാരിയായ മകളെ അഞ്ച് വർഷമായി അമ്മയുടെ കാമുകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളിലെത്തി മകളുടെ ഭ്രൂണം കൊടുക്കുകയാണ് ചെയ്തത്.
സ്വന്തം ‘അമ്മ തന്നെ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയതോടെ വീട്ടിൽ നിന്നും ഒളിച്ചോടിയ പെൺകുട്ടി പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്നാണ് വിവരം പുറത്തുവരുന്നത്. സംഭവത്തിൽ 38 കാരിയായ അമ്മ, അവരുടെ കാമുകൻ, ഏജന്റായ മാലതി എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ ആധാർ കാർഡിൽ മാറ്റം വരുത്താൻ സഹായിച്ച 25 കാരനായ ജോൺ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
പന്ത്രണ്ടാം വയസ്സിൽ പെൺകുട്ടിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്തു. അമ്മയുടെ അറിവോടെയാണ് ഇത് ചെയ്തത്. പെൺകുട്ടിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം ഉണ്ടാവാൻ വേണ്ടിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇത്തരത്തിൽ അഞ്ച് തവണയെങ്കിലും കുട്ടിയുടെ ഭ്രൂണം വിറ്റിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു തവണ ഭ്രൂണം വിൽക്കുന്നതിന് 20,000 ത്തോളം രൂപയാണ് ഇവർ ആശുപത്രികളിൽ നിന്നും കൈപ്പറ്റിയത്.
ഇവർ പെൺകുട്ടിയുടെ ആധാർകാർഡ് തിരുത്തുകയും സ്വകാര്യ ആശുപത്രിയിൽ ചെന്ന് ഈ ആധാർ കാർഡ് കാണിച്ച് ഭ്രൂണ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ഭ്രൂണം വിറ്റിരിക്കുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

