ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വീടിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ച സംഭവത്തിന് പിന്നിൽ യുവാവിന്റെ പ്രണയനൈരാശ്യം. സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിത് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.
തന്റെ പ്രണയം നിരസിച്ച യുവതിയുടെ സ്‌കൂട്ടർ ദീക്ഷിത് കത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് തീ കെട്ടിടത്തിലേക്ക് പടർന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പാർക്കിംഗ് ഏരിയയിൽ വെച്ച് വാഹനത്തിന് ദീക്ഷിത് തീയിടുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. താഴത്തെ നിലയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം കെട്ടിടത്തിലുണ്ടായിരുന്ന ഒമ്പതുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ മിശ്ര പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേര്‍ ചികിത്സയിലാണ്. ഏകദേശം മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യര്‍ഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.
മാത്രമല്ല സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിന് കാരണം ആരുടെയെങ്കിലും ബോധപൂര്‍വമായ കൃത്യവിലോപമാണെങ്കില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.