വാഷിങ്ടണ്‍: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും കാപിറ്റോളിലെത്തി.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യ പ്രതിജ്ഞാ വേദിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ആയിരം പേരാണ് ഇത്തവണ ചടങ്ങില്‍ പങ്കെടുക്കുന്നത്.
അതേസമയം ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറും പരിപാടിക്കെത്തില്ല. അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജിമ്മി കാര്‍ട്ടര്‍. അനാരോഗ്യം മൂലമാണ് അദ്ദേഹം ചടങ്ങിനെത്താത്തത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപിനെ കാണാന്‍ മൈക്ക് പെന്‍സ് എത്തിയിരുന്നില്ല.