തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ലോറി ഡ്രൈവറെ പോലീസ് ചോദ്യംചെയ്യുന്നു. ഇന്ന് ഉച്ചയോടെ ഈഞ്ചയ്ക്കലിൽനിന്ന് പിടികൂടിയ ലോറിയും പോലീസ് സ്റ്റേഷനിലെത്തിച്ചു. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് മണ്ണുമായി പോയ ലോറിയാണ് പ്രദീപിനെ ഇടിച്ചിട്ടത്. സംഭവസ്ഥലത്ത് ലോറി നിര്‍ത്താതെ പോയ ജോയി പിന്നീട് മരണവാര്‍ത്തയറിഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രദീപിനെ ലോറി ഇടിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്ന് ജോയി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അപകടം നടക്കുമ്ബോള്‍ ലോറിയുടമ മോഹനനും തനിക്കൊപ്പം ലോറിയിലുണ്ടായിരുന്നുവെന്ന് ജോയി മൊഴി നല്‍കി. ഉടമയെയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ ഫോറന്‍സിക് പരിശോധനയിലും മറ്റും ടിപ്പറിന്റെ ടയറുകളാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായിരുന്നു. പിടിച്ചെടുത്ത ലോറിയിലും ഈ പരിശോധന നടത്തും. ടയറും മറ്റും പരിശോധിച്ച് ഈ വാഹനമാണോ അപകടമുണ്ടാക്കിയതെന്നും ഉറപ്പിക്കും. ഡ്രൈവര്‍ പ്രാഥമികമായി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്.