കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലപാതകമായ കെവിൻ വധക്കേസിലെ ശിക്ഷാവിധിയിലുള്ള വാദം ഇന്ന് നടക്കും . വാദം നേരത്തെ പൂർത്തിയായാൽ ശിക്ഷ ഇന്നു തന്നെ വിധിക്കും. അതേസമയം വാദം നീണ്ടു പോയാൽ വിധി പ്രഖ്യാപനം മറ്റൊരു ദിവസത്തേക്കു മാറ്റും. കഴിഞ്ഞദിവസം ദുരഭിമാനക്കൊലയെന്ന് വിധിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല് പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് നടക്കുക. ശിക്ഷയെ സംബന്ധിച്ച് പ്രതികൾക്ക് പറയാനുള്ളതും കോടതി കേൾക്കും.
പ്രതികളുടെ അഭിഭാഷകരുടെയും േപ്രാസിക്യൂഷന്റെയും വാദം കേട്ടശേഷമാകും വിധി പ്രസ്താവിക്കുക. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേർ കുറ്റക്കാരാണെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.
അതേസമയം, പ്രതികളുടെ പ്രായം കണക്കിലെടുത്തും സ്ഥിരം കുറ്റവാളികള്‍ അല്ലാത്തതിനാലും ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിക്കും. ശിക്ഷാ വിധിയുണ്ടായാല്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. ദുരഭിമാനക്കൊലയ്ക്ക് പ്രത്യേക ശിക്ഷയില്ല. എന്നാല്‍ അത്തരം കേസുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ നല്‍കിയ ചരിത്രമാണുള്ളത്.
നരഹത്യ, തട്ടിക്കൊണ്ടുപോയി വിലപേശൽ, ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ വകുപ്പുകൾപ്രകാരം വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ, കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി മധ്യവേനലവധി ഒഴിവാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. കഴിഞ്ഞയാഴ്ച വിധിപറയാൻ നിശ്ചയിച്ചിരുന്നെങ്കിലും, ദുരഭിമാനക്കൊലയിൽ വ്യക്തത വരുത്താൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു.