ദില്ലി: പ്രിയങ്ക ചോപ്രയെ ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി യൂണിസെഫ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ പ്രിയങ്ക പരസ്യമായി അംഗീകരിക്കുകയും പ്രതിരോധമന്ത്രി രാജ്‌നാഥ സിംങ്ങ് പാക്കിസ്ഥാന് നല്‍കിയ താക്കീതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തു നില്‍ക്കുമ്പോള്‍ പ്രിയങ്ക ഉയര്‍ത്തിപിടിക്കേണ്ടത് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരിന്‍ മസാരി ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചത്.
പാകിസ്താന്റെ ഈ കത്തിനാണ് ഇപ്പോൾ യൂണിസെഫ് മുഖമടച്ച മറുപടി നൽകിയത്. യുണിസെഫ് ഗുഡ്വിൽ അംബാസഡറിന് അവരെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കാൻ അവകാശമുണ്ടെന്നും അത് യുണിസെഫിന്റെ കാഴ്ചപ്പാടുകളെ ഒരു തരത്തിലും ബാധിക്കില്ല എന്നും യൂണിസെഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
“അവരുടെ വ്യക്തിപരമായ നിരീക്ഷണമോ പ്രവൃത്തികളോ യുനിസെഫിന്റേത് ആകണം എന്നില്ല. യുനിസെഫിന്റെ ഭാഗമായി സംസാരിക്കുമ്പോൾ അവർ പക്ഷപാതമില്ലാതെ പെരുമാറണമെന്നു മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” -യൂണിസെഫ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
പാകിസ്താനെതിരേ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉയര്‍ത്തിയ ആണവഭീഷണിയെയും പ്രിയങ്ക ചോപ്ര അനുകൂലിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡര്‍ എന്ന നിലയില്‍ പ്രിയങ്ക ഉയര്‍ത്തിപ്പിടിക്കേണ്ട സമാധാനത്തിന്റെയും സല്‍സ്വഭാവത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെല്ലാം. അംബാസഡര്‍ സ്ഥാനത്ത് നിന്ന് പ്രിയങ്കയെ നീക്കം ചെയ്തില്ലെങ്കില്‍ അത് സമാധാനത്തിന്റെ ഗുഡ്വില്‍ അംബാസഡര്‍ എന്ന ആശയത്തെ ആഗോളതലത്തില്‍ തന്നെ പരിഹാസ്യക്കുമെന്നും പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി പ്രിയങ്കയ്ക്ക് എതിരെ യു എന്നിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.