ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഘവും ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും. പ്രതിപക്ഷ നിരയിലെ ഒൻപത് നേതാക്കൾക്കൊപ്പമാണ് രാഹുൽ കശ്മീരിലെത്തുക. അതേസമയം കശ്മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാനെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാഹുലിനായി വിമാനം അയക്കാമെന്നും സത്യപാൽ മാലിക് അറിയിച്ചിരുന്നു. എന്നാൽ വിമാനം വേണ്ട , സഞ്ചാര സ്വാതന്ത്ര്യം നൽകിയാൽ മതിയെന്ന മറുപടി നൽകിയ ശേഷമാണ് രാഹുൽ കശ്മീരിലേക്ക് തിരിക്കുന്നത്.
സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഡി രാജ, തുടങ്ങിയ നേതാക്കളാണ് രാഹുലിനെ അനുഗമിക്കുക. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയും ജനങ്ങളെയും ഈ സംഘം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കശ്മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് കശ്മീർ ഗവർണർ സത്യപാൽ മാലികിനെ ചൊടിപ്പിച്ചത്. പ്രസ്താവനക്ക് മറുപടിയായി, ‘രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാൻ. രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ല’ എന്ന് ഗവർണർ പ്രതികരിച്ചു.