കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹര്‍ഷിന നീതി വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി വീണ്ടും സമരത്തിലേക്ക്. നേരത്തെ കേസില്‍ പ്രതിചേര്‍ത്ത രണ്ട് ഡോക്ടര്‍മാരേയും നഴ്‌സുമാരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ മാസം 22-ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട് അത്യാവശ്യമായ മൊഴികളുടേയും തെളിവുകളുടേയും അഭാവത്തിൽ കമ്മീഷണര്‍ റിപ്പോര്‍ട്ട് തിരിച്ചയച്ചിരുന്നു. ആവശ്യമായ തിരുത്തലുകള്‍ നടത്തി രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
എന്നാൽ സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് തിരിച്ചയക്കാന്‍ വൈകിയതില്‍ ഒത്തുകളിയുണ്ടെന്നുമാണ് ഹര്‍ഷിനയുടെ ആരോപണം.
“ഹര്‍ഷിനയ്ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യമന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ. സര്‍ക്കാര്‍ തനിക്കൊപ്പമുണ്ടെന്ന് കാണിക്കാന്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടപരിഹാരം വേണം. സര്‍ക്കാര്‍ എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണം. ഇത്രയും വ്യക്തമായി തെളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാലതാമസം ഉണ്ടാകുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല ഞാന്‍ വന്നിട്ടുള്ളത്. ആരോഗ്യമന്ത്രി ഇടപെട്ട് കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് ആവശ്യം.” – ഹർഷിന പറഞ്ഞു.