തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ സ്ഥാപനം സിഎംആർഎല്ലിനു നൽകിയ സേവനത്തിനു ലഭിച്ച തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നൽകാൻ കഴിയില്ലെന്ന വിചിത്ര മറുപടിയുമായി ജിഎസ്ടി വകുപ്പ്. സിഎംആർഎല്ലിൽനിന്നും വീണയുടെ സ്ഥാപനം എക്സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നായിരുന്നു ചോദ്യം. എന്നാൽ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1) (e) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങൾ കൈമാറാനാകില്ലെന്നാണു ജിഎസ്ടി വകുപ്പ് പറയുന്നത്.
വകുപ്പ് നൽകിയ മറുപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത് വന്നു.
“സർക്കാരിന് ലഭിക്കേണ്ട ടാക്സ് കിട്ടിയോ എന്ന ചോദ്യത്തിനു മറുപടി നൽകില്ലെന്നു പറയുമ്പോൾ അത് ഒളിച്ചോട്ടമാണ്. ജിഎസ്ടി ഇടപാടുമായി ബന്ധപ്പെട്ട് ഞാൻ ആദ്യം ചോദ്യമുന്നയിച്ചപ്പോൾ, രേഖകൾ പിറ്റേദിവസം തന്നെ ഹാജരാക്കുമെന്ന് എ.കെ.ബാലന‍് പറഞ്ഞെങ്കിലും അത് ചെയ്തില്ല ” മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
വീണയ്ക്കു സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണ്. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. എന്നാൽ സേവനങ്ങളൊന്നും കമ്പനി നൽകിയില്ലെന്നും എന്നാൽ കരാർപ്രകാരം മാസം തോറും പണം നൽകിയെന്നും സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു.