Monday, April 29, 2024
spot_img

“ദില്ലി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ അരവിന്ദ് കേജ്‍രിവാളുമായും മനീഷ് സിസോദിയയുമായും കെ . കവിത ഗൂ‍ഢാലോചന നടത്തി ! നേതാക്കൾക്കു 100 കോടി കൈമാറി !” -ഗുരുതര ആരോപണവുമായി ഇഡി ; വെളിപ്പെടുത്തൽ ചോദ്യം ചെയ്യലിന് പിന്നാലെ

ദില്ലി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളും തെലങ്കാന മന്ത്രി കെ.ടി.രാമറാവുവിന്റെ സഹോദരിയുമായ കെ. കവിതയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇഡി. ദില്ലി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടിനേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തി. ചോദ്യംചെയ്യലിനു പിന്നാലെയാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.

കേസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ. കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ ഇഡി , ഐടി വകുപ്പുകൾ നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് വെള്ളിയാഴ്ച രാവിലെ മിന്നൽ പരിശോധന നടത്തിയത്.

കേസിൽ കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ദില്ലി സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.അരുണിന് 30% പങ്കാളിത്തമുള്ള കമ്പനിയാണ് ദില്ലി മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നേടിയത്. കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം യഥാർഥത്തിൽ കവിതയുടേതാണെന്നും അരുണിനെ മുന്നിൽ നിർത്തിയതാണെന്നും ഇഡി സംശയിക്കുന്നു. ലൈസൻസ് ലഭിക്കാൻ 100 കോടി രൂപ ആം ആദ്മി സർക്കാരിന് കവിതയുൾപ്പെട്ട ‘സൗത്ത് ഗ്രൂപ്പ്’ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്.

Related Articles

Latest Articles