Sunday, May 19, 2024
spot_img

കെ.എം. ബഷീര്‍ കൊലപാതകം, കൂടുതല്‍ സമയം തേടി ശ്രീറാം വെങ്കിട്ടരാമന്‍, ജനുവരി 16 ന് വീണ്ടും ഹാജരാകണം,

തിരുവനന്തപുരം- മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടി. ഇന്നലെ കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നില്‍ ഹാജരായ ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി കോടതി കേസ് ഈ മാസം 16ലേക്ക് മാറ്റി. ശീറാം വെങ്കിട്ടരാമനോട് ജനുവരി 16 ന് വീണ്ടും ഹാജരാകാനും വിചാരണ കോടതി ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറിൻ്റെതാണ് ഉത്തരവ്.

കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്. 2023 ആഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമൻ്റെ റിവിഷന്‍ ഹര്‍ജി തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.

സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്.
ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്.

Related Articles

Latest Articles