കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലസും മൈനസും തുറന്നുപറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ‘ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം വേറേ വഴിക്കു പോകും. പക്ഷേ, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റു, അത് മനുഷ്യത്വമാണ്. ഞാൻ തിരിച്ചുവരുമ്പോഴും അദ്ദേഹം എഴുന്നേറ്റിരുന്നു. അതിനനുസരിച്ചാണ് ഞാനും പ്രതികരിച്ചത്.’ – മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഒരു ദേശീയ ഇംഗ്ലീഷ് പത്രത്തോടായി സുധാകരൻ ഇപ്രകാരം പ്രതികരിച്ചത്.
പിണറായിക്ക് ചില മോശം സ്വഭാവം ഉണ്ട് .’കരുണ ഒട്ടുമില്ല, എന്തുകൊണ്ടാണ് കെ കെ ശൈലജ ഇത്തവണ മന്ത്രിസഭയിൽ ഇല്ലാത്തത്? ആരോഗ്യമന്ത്രിയായിരിക്കെ അവർ നടത്തിയ പ്രവർത്തനം പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഏത് സാഹചര്യത്തിലാണ് ശൈലജ ടീച്ചർ രമൺ മഗ്‌സസെ അവാർഡ് സ്വീകരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്. എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഇതേക്കുറിച്ച് പിണറായിയോട് ചോദിക്കാത്തത്? മാധ്യമങ്ങൾക്കുവരേ പിണറായിയെ പേടിയാണ്. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യാൻ എന്തും ചെയ്യാൻ മടിക്കാത്തയാളാണ് പിണറായിയെന്നും’ അദ്ദേഹം പറഞ്ഞു.