ആലപ്പുഴ: കേരളത്തിലെ സിപിഎം സർക്കാർ സംരക്ഷണം നൽകുന്നത് ലഹരി മാഫിയ സംഘങ്ങൾക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ(K Surendran ). ആലപ്പുഴയിൽ സംഘടിപ്പിച്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷപ്രതികരണം.
കേരള പോലീസിന്റെ കൈകൾ ബന്ധിച്ച നിലയിലാണ്. പോലീസിനെ നയിക്കുന്നതും ഏത് കണ്ടെത്തലിൽ എത്തിച്ചേരണമെന്ന് നിർദേശിക്കുന്നതും സിപിഎമ്മാണ്. പ്രതിഷേധമുയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ചുമതലകൾ നിർവഹിക്കുന്നതിൽ കേരളത്തിന്റെ മുഖ്യമന്ത്രി പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കെ. റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർേദശിച്ചത്.
എന്നാൽ രക്തം ചീന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും. അതേസമയം യുക്രെയ്‌നിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സ്പെഷ്യൽ ഓഫീസർ വേണു രാജമണി വിടുവായത്തമാണ് പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഎമ്മിന്റെ ശ്രമം.
ഇതിനായി തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി മുസ്ലീമിന് എതിരാണെന്ന് സിപിഎം പ്രചാരണം നടത്തുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു. വിവിധ തുറകളിൽപ്പെട്ടവർ ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. സർവ്വകാല റെക്കോർഡിലാണ് സമർപ്പണനിധിയെന്നും അദ്ദേഹം വ്യക്തമാക്കി.