തിരുവനന്തപുരം: തിരുവല്ലം പോലിസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ജനപ്രതിനിധികളും സുരേഷിന്റെ ബന്ധുക്കളും പങ്കെടുക്കാത്തതിനാൽ ഇന്നലെ ഇൻക്വസ്റ്റ് നടത്താൻ കഴിഞ്ഞില്ലായെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സുരേഷ് അടക്കമുള്ള അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയിൽ എടുത്തതിന് ശേഷം സുരേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ പോലീസ് മർദനത്തിലാണ് സുരേഷ് മരിച്ചതെന്നാരോപിച്ച് നാട്ടുകാർ രാത്രി വൈകിയും സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. സുരേഷിനൊപ്പം അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചെങ്കിലും പോലീസ് അത് അംഗീകരിച്ചില്ല. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാണ്