കാേഴിക്കോട്: വീണ്ടും കെ സ്വിഫ്റ്റ് ബേസിൽ അപകടം. കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയിലാണ് ബസ് കുടുങ്ങിയത്. ഇന്നു രാവിലെ ബംഗളൂരുവില്‍ നിന്ന് എത്തിയ ബസാണ് അനക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്.
യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസ് പുറത്തെടുക്കണമെങ്കില്‍ ഒന്നുകില്‍ ഗ്ളാസ് പൊട്ടിക്കണം, അല്ലെങ്കില്‍ തൂണുകളുടെ വശങ്ങള്‍ അറുത്തുമാറ്റണം എന്നതാണിപ്പോഴത്തെ സ്ഥിതി. തൂണുകളുടെ അകലം കണക്കാക്കുന്നതില്‍ ഡ്രൈവര്‍ക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ കുടുങ്ങുകയായിരുന്നു.
ഡ്രൈവറുടെ പരിചയക്കുറവ് വ്യക്തമാകുന്നതിനൊപ്പം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മാണത്തിലെ അപാകത കൂടിയാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്. ബസുകള്‍ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകള്‍ ഉള്‍പ്പടെ നിര്‍മ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു. കോടികളാണ് കെട്ടിട നിര്‍മ്മാണത്തിനുവേണ്ടി ചെലവാക്കിയത്. നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്.