കണ്ണൂര്‍:കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സി പി എം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന് നല്‍കിയ സ്‌നേഹസമ്മാനം യേശുക്രിസ്തുവിന്റെ ചിത്രം. ഗെതശമന തോട്ടത്തിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന യേശുവിന്റേ ചിത്രമാണ് നൽകിയത്. വളരെയേറെ മാനങ്ങളും വ്യാഖ്യാനങ്ങള്‍ക്കും വക നല്‍കുന്നതാണ് ഈ ചിത്രം.
ബൈബിള്‍ പ്രകാരം യേശുക്രിസ്തു ഏറെ വേദന അനുഭവിച്ച സ്ഥലമാണ്, യരൂശലേമില്‍ ഒലീവ് മലയുടെ ചാരത്ത് ഉള്ള ഗെതശമന തോട്ടം. കുരിശിലേറ്റുന്നതിന്റെ തലേദിവസം രാത്രി ഇവിടെ നിന്നാണ് യേശുവിനെ പിടികൂടുന്നത്. അറസ്റ്റിന് മുന്‍പ് യേശു നടത്തിയ അവസാന പ്രാര്‍ത്ഥനയുടെ ചിത്രമാണ് തോമസിന് സിപിഎം സമ്മാനിച്ചിരിക്കുന്നത്. തോമസിനൊപ്പം സെമിനാറില്‍ പങ്കെടുത്ത എം കെ സ്റ്റാലിന് കാളപൂട്ടുന്ന കര്‍ഷകന്റേ ചിത്രമാണ് സമ്മാനിച്ചത്.
മാര്‍പാപ്പയെ കാണാന്‍ പോയപ്പോള്‍ ഇ കെ നായനാര്‍ ഭഗവത് ഗീത സമ്മാനിച്ചത് ചര്‍ച്ചയായിരുന്നു. നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ ആറന്മുള കണ്ണാടി പിണറായി സമ്മാനിച്ചതും വാര്‍ത്തയായി.
തോമസിന് യേശുവിന്റെ അന്ത്യ പ്രാര്‍ത്ഥനയുടെ ചിത്രം നല്‍കിയതിലൂടെ,അര്‍ത്ഥവത്തായ സമ്മാനം നല്‍കുന്നതില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാട് മാതൃകാ പരമെന്ന രീതിയിലെ ട്രോളുകളാണുള്ളത്. കോണ്‍ഗ്രസ് വിട്ടുള്ള വരവ് കുരിശു മരണമാണെന്ന് പറയാതെ പറയാന്‍ പാര്‍ട്ടിക്കല്ലാതെ ആര്‍ക്കു കഴിയും എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.