പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വിശദീകരണം. ഒരു കോളജിന്റെ പേരിലും താന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും മഹാരാജാസ് കോളജിന്റെ പേരില്‍ ഒരിടത്തും നിയമനത്തിനായി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നുമാണ് വിദ്യയുടെ മൊഴി.ഇത് കോൺഗ്രസ്സ് അനുകൂല അദ്ധ്യാപകർ കെട്ടിച്ചമച്ച കേസാണെന്നും മനഃപൂര്‍വ്വം കുടുക്കിയതാണെന്നും പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും കെ വിദ്യ പറഞ്ഞു.കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ മൊഴി നല്‍കി.
അതേസമയം, വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്