Tuesday, May 21, 2024
spot_img

രോഗം വ്യാപിപ്പിക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുന്നു;കടകംപള്ളി

തിരുവനന്തപുരം:രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതൽ മേഖലകള്‍ കണ്ടെയിൻമെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്,  ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചിവിള എന്നിവയാണ് പുതിയതായി കണ്ടെയിൻമെന്‍റ് സോണുകളാക്കിയത്. 

കൂടാതെ നിലവിൽ കണ്ടെയിൻമെൻറ് സോണുകളായ ആറ്റുകാൽ (വാർഡ് – 70 ), കുരിയാത്തി (വാർഡ് – 73), കളിപ്പാൻ കുളം (വാർഡ് – 69) മണക്കാട് (വാർഡ് – 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്‍റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

കൊവിഡ്  സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.

അതേസമയം എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് കർശന നടപടി എടുത്തിരിക്കുകയാണ് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടന്നതിനെ തുടർന്നാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി. ഡിസിപി ജി പൂങ്കുഴലിയും എത്തിയിരുന്നു. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു. 

കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോർട്ടീന അടക്കാൻ തീരുമാനിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് ഇവർ ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രം, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയ്ക്കായി എത്തിയിരുന്നു. ജനറൽ ആശുപത്രിയിലെ 72 പേർ സമ്പർക്ക പട്ടികയിൽ വന്നതോടെ ഇവരെ നിരീക്ഷണത്തിലാക്കി. 

പകരം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് രോഗിക്കൊപ്പം വാർഡിൽ കഴിഞ്ഞ എട്ടു രോഗികളെയും നിരീക്ഷണത്തിലാക്കി. ഇവർക്കൊപ്പം തൊഴിൽ ഉറപ്പ് ജോലി ചെയ്ത 25 പേരെ നിരീക്ഷണത്തിലാക്കി. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനക്ക് അയച്ചു. ഇവരുടെ രോഗത്തിൻറെ ഉറവിടം കണ്ടെത്തയിട്ടില്ല. ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം അണുമുക്തമാക്കുകയും പഞ്ചായത്തിലെ 15, 16 വാർഡുകൾ കൺടൈന്മെന്റ് സോൺ ആക്കുകയും ചെയ്തു. 

കൊച്ചി ബ്രോഡ് വേ മാർക്കറ്റിൽ നിന്നും 132 പേരുടെ സ്രവം പരിശോധനക്കയച്ചതിൽ ഫലം വന്ന ഒൻപതെണ്ണം നെഗറ്റീവാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിലും നഗരം അടച്ചിടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചി നഗരത്തിലെ മാർക്കറ്റുകളിലും മാളുകളിലും ഗരസഭയും സർശന നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങൾക്കെതിരെ ന നടപടി ഉണ്ടാകുമെന്ന് യേർ സൗമനി ജയിൻ അറയിച്ചു. നഗരസഭാ കെട്ടിടത്തിലേക്ക് സന്ദർശകരെ കയറ്റുന്നതിലും നിയന്ത്രണം ഉണ്ടാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന് പ്രവാസികൾക്ക് ആന്റിജൻ പരിശോധനയും തുടങ്ങി.

Related Articles

Latest Articles