ആലപ്പുഴ: ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. കേസിൽ രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ(31), മൂന്നാം പ്രതി പുതുവൽവെളി നന്ദു (26), നാലാം പ്രതി കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ്(38) എന്നിവർക്കാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒമ്പതും പത്തും പ്രതികളായ തോട്ടുവാത്തല മാമൂട്ടിച്ചിറ സന്തോഷ്, തോട്ടുവാത്തല ഉപ്പൂട്ടിച്ചിറ കുഞ്ഞുമോൻ എന്നിവരെ രണ്ട് വർഷം വീതം തടവിനു ശിക്ഷിച്ചു. ഇവർ 50000 രൂപ വീതം പിഴയും ഒടുക്കണം.
2014 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഗൂണ്ടാ സംഘം കൈനകരിയിലെ ജയേഷിന്റെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കേസിന്റെ വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. കോടതി വിധിയ്ക്ക് ശേഷം പുറത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി ഇവരെ ഓടിച്ചു. കോടതിയ്‌ക്ക് അകത്തുകയറിയ രണ്ടു പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി.