കൊച്ചി: കാക്കനാട്ട് സെൻട്രൽ ജി എസ് ടി അഡീഷണൽ കമ്മീഷണറും കുടുംബവും മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. മനീഷ് വിജയിന്റെ അമ്മ ശകുന്തള അഗർവാളിന്റെ തലയ്ക്ക് പിന്നിൽ പരിക്കേറ്റ പാടുകളുണ്ടെന്ന് സൂചന. മൃതദേഹം അഴുകിയ നിലയിലായതിനാൽ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിക്കൂ. മനീഷും സഹോദരി ശാലിനിയും ആത്മഹത്യ ചെയ്‌തത് തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇവർ മരിക്കും മുമ്പ് അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തിരുന്നതായാണ് സൂചന. പുഷ്‌പങ്ങളും പൂജാദ്രവ്യങ്ങളും മൃതദേഹത്തിന്റെ അരികിൽ നിന്ന് കണ്ടെടുത്തിരുന്നു.
ജാർഖണ്ഡ് സ്വദേശികളായ സെൻട്രൽ ജി എസ് ടി അഡീഷണൽ കമ്മീഷണർ മനീഷ് വിജയുടെയും സഹോദരി ശാലിനി വിജയിന്റെയും മൃതദേഹങ്ങൾ രണ്ടു മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു.എന്നാൽ മാതാവ് ശകുന്തള അഗർവാളിന്റെ മൃതദേഹം മറ്റൊരു മുറിയിൽ കിടക്കയിലാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ തന്നെ ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. അന്നുതന്നെ ഇൻക്യുസ്റ്റ് പൂർത്തിയാക്കിയിരുന്നു. വിദേശത്തു നിന്നും മനീഷിന്റെ മറ്റൊരു സാഹിദരി എത്തിയ ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടക്കും.
വ്യാഴാഴ്ച രാത്രിയിലാണ് എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ച മനീഷ് വിജയ് ലീവ് ആയിരുന്നു എന്നാല്‍ അവധി കഴിഞ്ഞിട്ടും മനീഷ് ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

