കൊച്ചി: കളമശ്ശേരിയിൽ (kalamassery) മണ്ണിടിഞ്ഞ് വീണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര ധന സഹായമായി സര്‍ക്കാര്‍ നല്‍കും.അപകടത്തിന്റെ സമഗ്രമായ അന്വേഷണത്തിന് ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്നാണ് സൂചന. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.