ഹരിദ്വാര്‍: വിദ്യാഭ്യാസ മേഖലയിലെ മെക്കാളെ രീതി അവസാനിപ്പിക്കണമെന്നും കൊളോണിയൽ കാലഘട്ടത്തിൽ നിന്നും ജനങ്ങൾ മാറി ചിന്തിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നൂറ്റാണ്ടുകളുടെ കൊളോണിയല്‍ ഭരണം സ്വയം ഒരു താഴ്ന്ന വിഭാഗമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പോലും പിന്നോട്ടടിച്ചു. വിദേശ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസമെന്നത് വളരെ ചെറിയ ഒരു സമൂഹത്തിന് മാത്രമായി ചുരുക്കി. നമ്മുടെ വ്യക്തിത്വത്തില്‍ അഭിമാനിക്കാന്‍ ശീലിക്കണമെന്നും നമ്മുടെ സംസ്‌കാരം പാരമ്പര്യം, പിതാമഹര്‍ എന്നിവയില്‍ അഭിമാനിക്കനാമെന്നും ഹരിദ്വാറിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഉയര്‍ന്ന വിഭാഗത്തിന് മാത്രം വിദ്യാഭ്യാസം എന്ന രീതിയാണ് മെക്കോള കൊണ്ടുവന്ന സമ്പ്രദായം. മാതൃഭാഷയെ സ്‌നേഹിച്ചുകൊണ്ട് പരമാവധി ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാകണം. ഇംഗളീഷ് ഭാഷ അറിയാവുന്ന വിദേശികള്‍ പോലും പല പൊതു ചടങ്ങുകളിലും അവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നു. അവരുടെ മാതൃഭാഷയോടുള്ള അവരുടെ സ്‌നേഹമാണ് അത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ യുവാക്കളോടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും മാതൃഭാഷയെ സ്‌നേഹിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മെക്കാളെയിൽ നിന്ന് ഭാരതീയതയിലേക്ക് മാറുമ്പോൾ കാവിവൽക്കരണം എന്നാരോപിക്കുന്നു. ഇതാണ് കാവിവൽക്കരണമെങ്കിൽ അതിലെന്താണ് തെറ്റെന്നും ഉപരാഷ്ട്രപതി ചോദിച്ചു.