കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് രാവിലെ 9ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം, രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനായി തിരച്ചിൽ തുടരുകയാണ്. രണ്ടുദിവസമായി മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ ണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയാൽ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. എന്നാൽ പോത്തിന് പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്.
കാട്ടുപോത്തിന്റെ കുത്തേറ്റുമരിച്ച കൊല്ലം ഇടമുളയ്ക്കൽ സ്വദേശി സാമുവൽ വര്‍ഗീസിന്റെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച്ച നടക്കും. പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് റബ്ബര്‍ തോട്ടത്തിൽ നിന്ന സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് സാമുവൽ ഗൾഫിൽ നിന്ന് മടങ്ങി എത്തിയത്. അക്രമത്തിന് ശേഷം താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തിരുന്നു.