Friday, May 3, 2024
spot_img

സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ കൈമാറി; കുപ്‌വാരയിൽ ജെയ്‌ഷെ ഭീകരന്‍ എൻഐഎയുടെ പിടിയില്‍

ശ്രീനഗർ: കശ്മീരിലെ സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഭീകരസംഘടനയ്ക്ക് കൈമാറിയ ജെയ്‌ഷെ -ഇ-മുഹമ്മദ് (ജെഎം) പ്രവർത്തകൻ എൻഐഎയുടെ പിടിയില്‍. ജമ്മു കാശ്മീരിലെ ഭീകര സംഘടനകൾക്കെതിരായ നടപടി തുടരുന്നതിനിടെയാണ് അറസ്റ്റ്.

കുപ്‌വാര ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഉബൈദ് മാലിക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ ഇഎം കമാൻഡറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് എൻഐഎ പറയുന്നത്. കശ്മീരിലെ സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഇയാള്‍ ഭീകരസംഘടനയുടെ കമാൻഡറുമായി പങ്കുവയ്ക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവിധ രേഖകൾ എൻഐഎ കണ്ടെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി ഉൾപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ ഇഎം കമാൻഡർമാരുടെ നിർദേശപ്രകാരമാണ് ഗൂഢാലോചന നടത്തിയത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ബോംബുകളും മാഗ്നറ്റിക് ബോംബുകളും ഉൾപ്പെടെയുള്ള മയക്കുമരുന്ന്, പണം, ആയുധങ്ങൾ, എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡികൾ) എന്നിവയുടെ വൻ ശേഖരണവും വിതരണവുമൊക്കെയാണ് ഭീകര നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത്.

ഐഇഡികളും സ്‌ഫോടക വസ്തുക്കളും പലപ്പോഴും ഡ്രോണുകൾ വഴി വിതരണം ചെയ്യുകയും ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ നടപ്പിലാക്കുന്നതിനായി പ്രാദേശികമായി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നതായി എൻഐഎ അന്വേഷണത്തില്‍ തെളിഞ്ഞു. ന്യൂനപക്ഷങ്ങളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Latest Articles