തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തിവരികയായിരുന്നു. പൂജപ്പുരയിലെ വീട്ടിൽ നടന്ന ഇ ഡി റെയ്‌ഡിന് പിന്നാലെയാണ് ഭാസുരാംഗനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇയാളെ കണ്ടലയിലെ വീട്ടിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെ ഭരണ സമിതി രാജിവെച്ചതിനെത്തുടർന്ന് നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്‌തതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ബാങ്കിൽ കമ്പ്യൂട്ടർവൽക്കരണം സഹകരണ രജിസ്‌ട്രാറുടെ നിർദ്ദേശപ്രകാരമായിരുന്നില്ലെന്നും വിവരം ലഭിച്ചു.
ബാങ്കിന്റെ ലാഭനഷ്‌ടക്കണക്കുകളോ ബാക്കിപത്രമോ ലഭിച്ചിരുന്നില്ല. ഒരു പ്രമാണംവച്ച് നിരവധി വായ്‌പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു. 14 സെന്റ് വസ്‌തുവിന്റെ ആധാരം ഉപയോഗിച്ച് പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്‌പയെടുത്തു. കൂടാതെ എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ വായ്പയെടുത്തുവെന്നും കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.