കാൻബെറ: കംഗാരുവിന്റെ ആക്രമണത്തിൽ എഴുപത്തിയേഴുകാരന് ദാരുണാന്ത്യം.ഓസ്ട്രേലിയയിലെ റെഡ്മണ്ടിലാണ് സംഭവം. അക്രമസ്വഭാവം കാണിച്ചതിനെ തുടർന്ന് കംഗാരുവിനെ പോലീസ് വെടിവച്ചു കൊന്നു. മരിച്ച വയോധികൻ വീട്ടിൽ കംഗാരുവിനെ വളർത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചാരനിറത്തിലുള്ള പടിഞ്ഞാറൻ ആൺ കംഗാരുവിന് 2.2 മീറ്റർ വരെ നീളവും 70 കിലോ വരെ ഭാരവും ഉണ്ടാകും. കംഗാരു അക്രമാസക്തനായതിന്റെ കാരണം വ്യക്തമല്ല.
ഗുരുതരമായ പരിക്കുകളോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ വിവരം അറിഞ്ഞ് ആംബുലൻസ് ജീവനക്കാർ എത്തുമ്പോൾ പ്രദേശത്ത് കംഗാരുവിനെ കണ്ടിരുന്നു. പിന്നാലെയാണ് അക്രമസ്വഭാവം കാണിച്ച കംഗാരുവിനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
86 വർഷത്തിനിടയിൽ ഇത്ര മാരകമായി കംഗാരു മനുഷ്യനെ ആക്രമിക്കുന്ന ആദ്യസംഭവമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 1936-ലാണ് അവസാനമായി സമാനമായ കംഗാരു ആക്രമണം റിപ്പോർട്ട് ചെയ്തത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് കംഗാരുവിൽ നിന്ന് രണ്ട് നായ്‌ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ് യുവാവ് മരിച്ചിരുന്നു.

