ബെംഗളൂരു: കന്നഡ നടി ചേതന രാജിൻറെ മരണത്തിൽ ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു. ചേതനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഡോ മെൽവിനെയാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ക്ലിനിക്കിലെ ജീവനക്കാരി സുധയെ ചോദ്യം ചെയ്തു.
നടി ചേതന രാജിന്‍റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സര്‍ജറി നടന്ന ക്ലിനിക്കില്‍ പോലീസ് പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ബെംഗ്ലൂരു രാജാജി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചേതന രാജിന്‍റെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക് പൂട്ടിയ നിലയിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അടക്കം ക്ലിനിക്കിലെ ജീവനക്കാരെല്ലാം തന്നെ ഒളിവിലാണ്.
പ്രമുഖ കന്നട നടിയും മോഡലുമായ ചേതന രാജിന് 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിയ്‌ക്കിടെയാണ് നടിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞദിവസമാണ് നടിയെ ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീരത്തെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്കാണ് ചേതനയെ വിധേയയാക്കിയത്. ശസ്ത്രക്രിയയ്‌ക്കിടെ ശ്വാസകോശത്തിന് പ്രശ്‌നങ്ങൾ സംഭവിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം ഈ ശസ്ത്രക്രിയയെ കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും സുഹൃത്തുക്കളോടൊപ്പമാണ് ആശുപത്രിയിലേക്ക് പോയതെന്നും മാതാപിതാക്കൾ പറയുന്നു. മാത്രമല്ല നടിയുടെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് മാതാപിതാക്കൾ ആരോപിക്കുകയൂം ചെയ്തു.