Friday, April 19, 2024
spot_img

ഷൈബിൻ കൊടും കുറ്റവാളി?? തെളിയുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കൊലപാതകം: രണ്ടു വർഷം മുന്നേ നല്‍കിയ പരാതി പൊലീസ് ഒതുക്കി, ആരോപണങ്ങളുമായി വയനാട് സ്വദേശിയുടെ കുടുംബം

മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം ഉയരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപണവും ഉന്നയിച്ചിരുന്നു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നത്.

എട്ടു വര്‍ഷം മുന്നെ ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ ഷൈബിന്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ഷൈബിന്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് ദീപേഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

2020ല്‍ കര്‍ണാടകയിലെ കുട്ടയില്‍ കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പൊലീസ് നല്‍കിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് വ്യക്തമാക്കുന്നത്.

അതേസമയം, നാട്ടുവൈദ്യനായ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നൗഷാദുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തും. ഷൈബിന്റെ വീട്ടില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ഈ വീടിന്റെ ഒന്നാം നിലയിലെ രഹസ്യമുറിയില്‍ ഒരു വര്‍ഷത്തിലധികമാണ് നാട്ടുവൈദ്യനെ തടങ്കലില്‍ താമസിപ്പിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിലെറിഞ്ഞു. ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവുകള്‍ ഇല്ലാതാക്കാനായി ടൈല്‍ ഉള്‍പ്പടെ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പൈപ്പില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇത് ഷാബയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഡി എന്‍ എ പരിശോധന നടത്തും. കേസിലെ അഞ്ച് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Latest Articles