തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികളായ പി.ആര്‍. അരവിന്ദാക്ഷന്‍, ജില്‍സ് എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പ്രതികള്‍ മറുപടി പറയുന്നതെന്നും ഇഡി. കോടതിയെ അറിയിച്ചു.
ആദ്യം അനുവദിച്ചിരുന്ന കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ്ഇരുവരെയും കലൂര്‍ പി.എം.എല്‍.എ. കോടതിയില്‍ ഹാജരാക്കിയത്. കേസിലെ ഒന്നാം പ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതുതന്നെയെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും എന്നാല്‍, സംസാരത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അരവിന്ദാക്ഷന്‍ തയ്യാറാകുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. കസ്റ്റഡിയില്‍ വെച്ച് മര്‍ദനങ്ങളൊന്നുമുണ്ടായില്ലെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.

