വാരണസി: കാശീയിലെ കാലഭൈരവ ക്ഷേത്രത്തിലേക്ക് വൻ ഭക്തജനപ്രവാഹം. ക്ഷേത്രപ്രതിഷ്ഠയുടെ പുതുവേഷം കൺകണ്ട് തൊഴാനാണ് കാശീനഗരവാസികളും വാരണാസി സന്ദർശിക്കുന്ന തീർത്ഥാടകരും വന്നുകൊണ്ടിരിക്കുന്നത്.
കാശീ കീ കോത്വാൾ(കാശിയുടെ കാവൽഭടൻ) എന്ന പേരിലാണ് ഇവിടെ പ്രതിഷ്ഠ അറിയപ്പെടുന്നത്. കാശിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ സജീവമായ തീർത്ഥാടക പ്രവാഹം തുടരുകയാണ്. ഇതിനിടെ കാലഭൈരവ ക്ഷേത്രത്തിലെ പുതിയ വാർത്തയും ഭക്തരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്
നഗരത്തിന്റെ കാവൽ ദേവനായി ആരാധിക്കുന്ന കാലഭൈരവന്റെ സ്ഥിരം പട്ടുടയാടകളും തലപ്പാവിനും പകരം പുതിയരൂപമാണ് ഭക്തരെ അമ്പരപ്പിച്ചത്.
സമൂഹത്തിനായി സുരക്ഷ നിർവ്വഹിക്കുന്ന ആധുനിക പോലീസ് യൂണിഫോമിലാണ് കാലഭൈരവ സ്വാമി ഇപ്പോൾ ശ്രീകോവിലിൽ ദർശനം നൽകുന്നത്. സമൂഹ്യമായ പ്രതിബന്ധത വെളിവാക്കുന്ന പ്രത്യേക ഉടയാട അണിയിക്കുന്നത് കോവിഡിനെതിരെ പോരാടുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള സമർപ്പണമാണെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്.
പ്രതിഷ്ഠയിൽ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമും നെഞ്ചിലും തോളിലും ഔദ്യോഗിക ചിഹ്നങ്ങളും തൊപ്പിയും ലാത്തിയുമെല്ലാം അണിയിച്ചുകൊണ്ടാണ് ശ്രീകോവിലിൽ കാലഭൈരവൻ ഭക്തർക്ക് ദർശനം നൽകുന്നത്.
മാത്രമല്ല കോവിഡ് കാലത്തെ രജിസ്റ്ററും പേനയുമൊക്കെയായിട്ടാണ് കാലഭൈരവൻ ഇരിക്കുന്നത്. അതേസമയം കാശീ വിശ്വനാഥ ക്ഷേത്രം മോടിപിടിപ്പിച്ച് തീർത്ഥാടന ഇടനാഴിയും ഗംഗാതടവും അറ്റകുറ്റപ്പണികൾ തീർത്ത് മനോഹരമായിരിക്കുകയാണ്.