ലക്‌നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിലെ വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. 2023-24 സാമ്പത്തിക വർഷത്തിൽ 83.34 കോടി രൂപ ക്ഷേത്രത്തിലേക്ക് വരുമാനം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തെക്കാൾ 42.43 ശതമാനത്തിലധികം കൂടുതലാണിത്.
മാർച്ച് മാസമാണ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടായിരിക്കുന്നത്. 11.14 കോടി രൂപയാണ് മാർച്ചിൽ മാത്രം ലഭിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ഇതുവരെ ലഭിച്ച മാസ വരുമാനത്തിൽ ഏറ്റവും ഉയർന്ന തുകയാണിത്. അതേസമയം, വരുമാനം വർദ്ധിച്ചതോടൊപ്പം ക്ഷേത്രത്തിന്റെ ചെലവുകളും ഉയർന്നതായി ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 40.38 ശതമാനമാണ് ചെലവ് വർദ്ധിച്ചത്. 25.32 കോടി രൂപയുടെ ചെലവാണ് ഉണ്ടായിരിക്കുന്നത്. 2022- 23 സാമ്പത്തിക വർഷം ക്ഷേത്രത്തിന് 58.51 കോടി രൂപയിലധികമാണ് വരുമാനം ലഭിച്ചത്. 2018-19, 2019-20 വർഷങ്ങളിൽ ഇത് 26 കോടി രൂപയിലധികമായിരുന്നു. അതേസമയം, വരുമാനത്തിനൊപ്പം ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്നും കാശി വിശ്വനാഥ് ക്ഷേത്രത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിശ്വ ഭൂഷൺ പറയുന്നു.