ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിൽ ആക്രമണം നടത്തിയ ഭീകരന്റെ വീട് കണ്ടെത്തി പോലീസ്. ഭീകരൻ ആദിൽ വാനിയുടെ വീട് കണ്ടുകെട്ടിയതിനോടൊപ്പം കുടുംബാംഗങ്ങളെയും പോലീസ് പിടികൂടി.
ആദിൽ വാനി ഭീകരനാണെന്നറിഞ്ഞിട്ടും താമസ സൗകര്യമേർപ്പെടുത്തിയതിനാണ് വീട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തത്. പിതാവും മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്. നിരോധിത സംഘടനയായ അൽ-ബാദറിന്റെ സജീവ പ്രവർത്തകനാണ് ആദിൽ. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ഇതാണ് കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.
കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ബുധനാഴ്ചയായിരുന്നു കശ്മീരി പണ്ഡിറ്റുകളായ സഹോദരന്മാരെ ഭീകരൻ ആദിൽ വാനി വെടിവെച്ചത്. ഷോപ്പിയാനിലെ ഛോട്ടിഗാമിലാണ് സംഭവം. സുനിൽ കുമാർ, പിന്റു കുമാർ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആപ്പിൾ തോട്ടത്തിലായിരുന്നു ആക്രമണത്തിനിരയായവർ ഉണ്ടായിരുന്നതെന്ന് കശ്മീർ പോലീസ് അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ് കശ്മീരിൽ ഒരു വിവിധ ഭാഷാതൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ബന്ദിപോറയിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് അമ്രസ് ആണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി 12.20ഓടെയായിരുന്നു ആക്രമണം. 20-കാരനായിരുന്നു ഭീകരരുടെ തോക്കുകൾക്ക് ഇരയായത്. ഈ വർഷം കശ്മീരിൽ കൊല്ലപ്പെടുന്ന നാലാമത്തെ വിവിധ ഭാഷാ തൊഴിലാളിയായിരുന്നു അമ്രസ്.