കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കാവ്യയ്ക്ക് കുരുക്ക് മുറുകുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്.
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഈ തെളിവുകളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്. അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവര്‍ തെളിവുകള്‍ നശിപ്പിച്ചെങ്കിലും ചില തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നുണ്ട്. ദിലീപിന്റെ വീടിനുസമീപം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എത്തിയതിനും തെളിവുണ്ട്.
പള്‍സര്‍ സുനിയുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം കണ്ടെത്താനാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപും സഹോദരീഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍നിന്ന് ലഭിച്ച പുതിയ വസ്തുതകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. ഈ വിവരങ്ങളില്‍ ചിലത് കാവ്യയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ചോദ്യം ചെയ്ത ശേഷം കാവ്യ കേസില്‍ പ്രതിയാക്കാൻ വരെ സാധ്യതയുണ്ട്.
ഹൈക്കോടതിൽ ദിലീപ് സമർപ്പിച്ച ആറ് മൊബൈൽ ഫോണുകളിൽ നിന്നും നിരവധി രേഖകൾ ലഭിച്ചിരുന്നു. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. ഈ ഫോണുകളില്‍ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനം പൂര്‍ത്തിയായി. മറ്റു നാല് ഫോണുകളുടെ പരിശോധന ഇനിയും നടത്തേണ്ടതായിട്ടുണ്ട്.
അത് അതിവേഗം പൂര്‍ത്തിയാക്കും. അതിന് ശേഷം മതി കാവ്യയുടെ ചോദ്യം ചെയ്യല്‍ എന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍ പുനരന്വേഷണത്തിന് അധിക സമയം ഇല്ലെന്നതും അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. കാവ്യ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യംചെയ്യുമെന്നാണ് സൂചന.
പുനരന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകമാവുക ഈ ഡിജിറ്റല്‍ തെളിവുകള്‍ ആയിരിക്കും. തെളിവുകളുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലധികം പേജുകളുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് അന്വേഷകസംഘത്തിന് ലഭിച്ചത്. ഇതില്‍നിന്ന് കേസിന് ആവശ്യമായ വിവരം അന്വേഷണസംഘം തരംതിരിച്ചു തീര്‍ന്നിട്ടില്ല. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.
ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകളുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട രേഖകളാണിത്. ഇതിനെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അനുമതി തേടി മാര്‍ച്ച് 29-ന് അപേക്ഷ നല്‍കിയിരുന്നു. അനുമതി ലഭിച്ചിട്ടില്ല. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍നിന്ന് കൊണ്ടുപോയ ചുവന്ന കളർ സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. ദിലീപിന്റെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയ അഭിഭാഷകനടക്കമുള്ളവരെ ചോദ്യം ചെയ്യും.