കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ദിലീപിന്റെ ഫോണിലെ നിർണായക വിവരങ്ങൾ നശിപ്പിച്ച ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ.ഇന്ന് 12 മണിയോടെയാണ് സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയിൽ എടുത്തത്. നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ ഏഴാം പ്രതിയാണ് സായ്ശങ്കർ. എന്നാൽ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സായ്ശങ്കർ നൽകിയ അപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
സായിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ തീരുമാനം. കഴിഞ്ഞ ദിവസം സംഭവത്തിൽ സായ് ശങ്കറിന്റെ പങ്ക് വ്യക്തമാക്കി ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം വധഗൂഢാലോചന കേസിന്റെ ആരംഭം മുതൽ തന്നെ അന്വേഷണത്തോട് സായ് ശങ്കർ സഹകരിച്ചിരുന്നില്ല. ഇത് മാത്രമല്ല കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നുൾപ്പെടെ ആരോപിച്ച് നിരന്തരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.