ആലപ്പുഴ:ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക ഇരട്ടിയാകുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ജില്ലഭരണകൂടം.
കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധ സംശയിച്ച് ഈ കുടുംബത്തിലെ 29 പേരുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇവരിൽ രോഗം സ്ഥീരികരിച്ചവരിൽ എട്ടും ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും അൻമ്പത്തിനാല് വയസുകാരനും ഉൾപ്പെടുന്നു.
ഇതിനു പുറമെ റോഡ് വിഭാഗം ഓഫിസിലെ ജീവനക്കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. അതേ സമയം ആദ്യം കൊവിഡ് സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല. ആറാട്ടു പുഴ സ്വദേശിനിയായ ഗർഭിണിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 21 പേർക്കു കൂടി രോഗം ബാധിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 202 ആയി. കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാൻ നഗരസഭാ പരിധിയിൽ പരിശോധന എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.