കണ്ണൂർ:പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായർ (99) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ഇന്നലെ രാത്രി ആണ് അന്ത്യം. സംസ്കാരം പിന്നീട്.
പിണറായിയിലെ ഇടത്തരം കർഷക കുടുംബത്തിൽ 1922 ഫെബ്രുവരി 10ന് അധ്യാപകനായിരുന്ന തേർളയിൽ രൈരു നായരുടെയും ചാത്തോത്ത് മാധവിയമ്മയുടെയും മകനായി ജനനം.
ഗാന്ധിജി തലശ്ശേരിയിൽ എത്തിയപ്പോൾ കാണാൻ കഴിയാത്തതിന്റെ നിരാശ മാറ്റാൻ, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രൈരു നായർ നാടുവിട്ട് വാർധയിലെത്തി. ഗാന്ധിജിയെ കാണാനും ഇടപഴകാനും അവസരം ലഭിച്ചു. 8 മാസം മഗൻവാടി സേവാഗ്രാമത്തിൽ കൈത്തൊഴിലുമായി കഴിഞ്ഞു.
തിരിച്ചെത്തി പഠനം പൂർത്തിയാക്കി. 1955 ൽ മലേഷ്യയിലേക്കു പോയി. ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്തു. തിരികെ വന്ന് കോഴിക്കോട്ട് ഇംഗ്ലിഷ് മരുന്നു കട തുടങ്ങി. 1982ൽ കട നിർത്തി. മേലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു ഏറെനാൾ.
ഇടതുപക്ഷ നേതാക്കളായ എകെജി, ഇ.കെ.നായനാർ, എൻ.ഇ. ബലറാം തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ആത്മബന്ധമുണ്ടായിരുന്നു.