ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി.രാജാണെന്ന് നിഖിൽ തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളും കേസിൽ പ്രതിയാകും. നിലവിൽ മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് . നിഖിൽ തോമസിനെ വൈദ്യ പരിശോധനയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിന് ശേഷം ഉച്ച കഴിഞ്ഞ് കായംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം. പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും
വ്യാജ സർട്ടിഫിക്കറ്റിനായി മുൻ എസ്എഫ്ഐ നേതാവിനു നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. 2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തേ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകി എന്നാണ് വിവരം.