കൊച്ചി: കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ വിഷപ്പുകയുടെ പിടിയിലകപ്പെട്ടിട്ട് പന്ത്രണ്ടു ദിവസം പിന്നിടുകയാണ്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. കേരളവും കൊച്ചി കോർപ്പറേഷനും ഭരിക്കുന്നത് മാഫിയ സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളുമാണെന്ന് നടൻ ജോയ് മാത്യു ആരോപിച്ചു. എങ്ങനെ പണമുണ്ടാക്കണമെന്ന് മാത്രമാണ് ഇക്കൂട്ടർ ചിന്തിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളെ ഭയന്നാണ് ജനങ്ങൾ പോലും പ്രതികരിക്കാത്തതെന്നും ജോയ് മാത്യു പറഞ്ഞു.
അതേസമയം, കൊച്ചിയിലെ പ്രശ്‌നം പാർലമെന്‍റിലും ലോക്സഭയിലും ചർച്ച ചെയ്യും. അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നേതാക്കൾ പാർലമെന്റിലും ലോക്സഭയിലും നോട്ടീസ് നൽകിയിരിക്കുകയാണ്. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് ഹൈബി ഈഡനും ബെന്നി ബഹനാനുമാണ്. കെ.സി വേണുഗോപാലാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയിരിക്കുന്നത്.