കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികളെ കൂടി ഉടൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎഇ ഭരണകൂടം. ഇവരില്‍ പ്രധാനിയായ ഫൈസല്‍ ഫരീദ് ഇപ്പോഴും യു.എ.ഇ ജയിലിൽ തന്നെയാണ്. അന്വേഷണവുമായി സഹകരിക്കാന്‍ യുഎഇ സമ്മതിച്ചതോടെയാണ് പ്രതികളെ കൈമാറാൻ ധാരണയായത്.
ഇതോടെ മറ്റു പ്രതികളെ കൂടി വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആറ് പ്രതികള്‍ക്കുമെതിരെ ഇന്ത്യയില്‍ ജാമ്യമില്ലാ വാറന്റും ഇന്റര്‍പോളിന്റെ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
റിബന്‍സിനെ വിട്ടുകിട്ടിയത് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായ വഴിതിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ദാവൂദ് അല്‍ അറബിയെന്ന ആളാണ് സ്വര്‍ണ്ണ കടത്തിലെ സൂത്രധാരനെന്ന് റമീസ് മൊഴി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തു സംഘത്തിന് സ്വദേശത്തും വിദേശത്തുമിരുന്ന് കള്ളക്കടത്തിന് ഫണ്ടിങ് നടത്തിയിരുന്നവര്‍ക്കിടയിലെ സുപ്രധാന കണ്ണി റബിന്‍സായിരുന്നു. സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ആണെന്നാണ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന്റെ മൊഴി.
‘ദാവൂദ് അല്‍ അറബി’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വര്‍ണം കടത്താന്‍ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള ‘ദാവൂദ്’ ആണ് നയതന്ത്ര ബാഗേജ് വഴി കടത്തിയതിന്റെ സൂത്രധാരനെന്നും റമീസ് കസ്റ്റംസിനു ഓഗസ്റ്റ് 27 ന് നല്‍കിയ മൊഴിയില്‍ പറയുന്നു. ദാവൂദ് അല്‍ അറബി കേരളത്തിലുണ്ടെന്ന സൂചനയും അന്വേഷണ ഏജന്‍സിക്കുണ്ട്.