തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതിയില്ല. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്‌യു.ഐ.പി.ആർ എട്ടിൽ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാർഡുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് സിനിമ തിയേറ്റർ തുറക്കേണ്ടന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും. അതേസമയം, പ്രതിവാര രോഗനിർണയ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
അതേസമയം കോളേജുകൾ തുറക്കുന്നതിന് പിന്നാലെ സ്കൂളുകളും തുറക്കാനാണ് സർക്കാർ തീരുമാനം. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ യോഗത്തിൽ നിർദേശം നൽകി. ആരോഗ്യ വിദഗ്ധരും സ്കൂളുകൾ തുറക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച് തീരുമാനം ഉടന്‍ എടുക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയും, വിദ്യഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുമെല്ലാം നടന്നിരുന്നു. സാങ്കേതിക സമിതി സ്കൂളുകൾ തുറക്കാണമെന്ന റിപ്പോർട്ടാണ് നൽകിയത്. ആദ്യ ഘട്ടത്തിൽ പത്താം ക്ലാസം, ഹയർസെക്കൻഡറി എന്നീ ക്ലാസുകളാകും തുറക്കുക.