തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയതായി അദ്ദേഹം വ്യക്തമാക്കി.
ജീവിതശൈലി രോഗമുള്ളവരില്‍ അപകട സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരണം. അല്ലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകും. കേരളത്തില്‍ 54 ശതമാനം പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് കൂടുതല്‍ വാക്സിന്‍ ആവശ്യമാണ്. കോവാക്‌സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നെന്നു മന്ത്രി പറഞ്ഞു. കോവാക്‌സിൻ സ്വീകരിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. കോവാക്‌സിനും കോവിഷീൽഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ് മന്ത്രി കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona